പെങ്ങളുട്ടി

രചന :ശ്രിധിൻ ശ്രീധർ…..

ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ഉണർന്നത്.
മറുപുറത്ത് അച്ഛൻ
നീ എവിടെ ട്രെയിൻ സ്റ്റേഷനിൽ നിന്നും പോയല്ലോ.

അപ്പോൾ ആണ് നോക്കിയത് ട്രെയിൻ ഒറ്റപ്പാലം കഴിഞ്ഞിരിക്കുന്നു

ആ.. അച്ഛാ ഞാൻ ഉറങ്ങിപോയി ഇനി പാലക്കാട്‌ ഇറങ്ങാം അച്ഛൻ അങ്ങോട്ട്‌ വരോ?

രാത്രി വരണ്ട എന്ന് നിന്നോട് എത്ര പറഞ്ഞതാ

അച്ഛൻ ആങ്ങോട്ട് വരോ
വീണ്ടും ഞാൻ ചോദ്യം ആവർത്തിച്ചു

അല്ലാതെ എന്ത് ചെയാൻ നിന്റെ ഒടുക്കത്തെ ഉറക്കം.
നീ ടൗൺ സ്റ്റാന്റിൽ ഇരിക്ക് ഞാൻ അവിടേക്ക് വരാം

ശരി അച്ഛാ ഞാൻ ഫോൺ കട്ട്‌ ചെയ്തു വീണ്ടും ഒന്ന് മയങ്ങി.

ട്രെയിൻ ഇറങ്ങി ടൗൺ സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു ഒന്നു കുശലം പറയാൻ പോലും ആരും ഇല്ല. അവിടെ അവിടെ കുറെ തെരുവ്നായ്ക്കൾ മാത്രം.
അല്ലേലും രാത്രി പന്ത്രണ്ടരക്ക് ആരുണ്ടാകും
ഫോണിൽ ചാർജ് ഇല്ല

പരിസരം ഒന്ന് നിരീക്ഷിച്ചപ്പോൾ അപ്പുറത്തെ ബെഞ്ചിൽ ആരോ ഇരിക്കുന്നുണ്ട്

അടുത്ത് ചെന്ന് നോക്കിയപ്പോൾ ഒരു പെൺകുട്ടി…
ഈ സമയത്ത് ഒരു പെൺകുട്ടി അതും തനിച്ച്

എന്നെ കണ്ടതും അവൾ ഒന്ന് പേടിച്ചു

ഞാൻ ബെഞ്ചിൽ ഒരു അറ്റത് ഇരുന്നു
അവൾ കയ്യിലുള്ള ബാഗും മുറുകെ പിടിച്ചു ബെഞ്ചിന്റെ മറ്റേ അറ്റത്തോട് ചേർന്നിരുന്നു

അവളെ കണ്ടാൽ അറിയാം നന്നായി പേടിച്ചിട്ടുണ്ട്.ദിനം പ്രതി കേൾക്കുന്ന കാര്യങ്ങൾ അങ്ങിനെ ആണല്ലോ?

മോളെ നിന്റെ പേര് എന്താ?
അവൾ ഒന്നും പറഞ്ഞില്ല
ആരെങ്കിലും കാത്തു നിൽക്കുകയാണോ?
അല്ലെന്ന് അവൾ തലയാട്ടി..

വീട് എവിടെ എന്റെ അച്ഛൻ ഇപ്പോൾ വരും ഞങ്ങൾ കൊണ്ട് വിടാം

അത് വേണ്ട ഏട്ടാ
അതെന്താ?
വീട്ടിൽ വഴക്ക്ഇട്ടു വന്നതാണോ?അതൊക്കെ അച്ഛൻ സംസാരിച്ചോളും.

അവൾ ഒന്നും പറഞ്ഞില്ല.
കുറച്ചു നേരത്തിനു ശേഷം അവൾ മെല്ലെ പറഞ്ഞു

എനിക്ക് വീട് ഇല്ല ഏട്ടാ കഴിയുമെങ്കിൽ എന്നെ ഒരു അനാഥാലയത്തിൽ ആകാമോ?

ഞാൻ അകെ വല്ലാതെ ആയിപോയി

അപ്പോൾ അവരൊക്കെ?

ചെറുപ്പത്തിൽ ഒരു തോണി അപകടത്തിൽ മരിച്ചു.
അകെ ഉണ്ടായിരുന്നത് ഒരു പാവം മുത്തശ്ശി.അച്ഛന്റെയും അമ്മയുടെയും മരണശേഷം.മുത്തശ്ശിയു ടെ അകന്ന ബന്ധത്തിലുള്ള ചിറ്റയുടെ വീട്ടിലെക്ക് താമസം മാറ്റി.ആദ്യം ഒന്നും കുഴപ്പം ഇല്ലായിരുന്നു ഞാൻ വളരും തോറും ചിറ്റപ്പന് എന്നോട് ഉള്ള മനോഭാവം മാറി. മുത്തശ്ശി മരിച്ചതിനു ശേഷം പല തവണ എന്നെ……
ഇന്നലെ സഹികെട്ടു ഞാൻ കയ്യിൽ കിട്ടിയ ചിരവ കൊണ്ട് തലക്കടിച്ചു അവിടെ നിന്നും ഓടി പോന്നതാ.ഇതു പറഞ്ഞു കഴിഞ്ഞപ്പോളെക്കും. അവൾ കരഞ്ഞു വല്ലാതെ ആയിരുന്നു.

എന്താടാ ഈ നട്ടപാതിരക്ക ഒരു പെണ്ണുമായി ഇവിടെ?

തിരിഞ്ഞു നോക്കിയപ്പോൾ കുറച്ച് സതാചാരക്കാർ
ഒന്നും ഇല്ല ഏട്ടാ ട്രെയിൻ വൈകി അതാ.
ഈ പെണ്ണോ?
എന്റെ പെങ്ങളാ.

അവരുടെ അടുത്ത ചോദ്യത്തിന് മുൻപേ അച്ഛൻ വന്നു

എന്താ ഉണ്ണി പ്രശ്നം?

ഒന്നും ഇല്ല അച്ഛാ

ഒന്നും ഇല്ല ഏട്ടാ ഇവരെ അസമയത്തു കണ്ടപ്പോൾ.
അച്ഛൻ ഒന്ന് അവളെ സൂക്ഷിച്ചു നോക്കി എന്നെയും

ഒന്നും പറഞ്ഞില്ല വണ്ടിയിൽ കയറു

കാറിൽ കയറി വണ്ടി ഒന്ന് മുന്നോട്ടു പോയപ്പോൾ.ഏതാ ഈ കൊച്ച്?ഞാൻ ഒന്ന് ഉരുണ്ടു.

പിന്നെ എന്നോട് ഒന്നും ചോദിച്ചില്ല

യാത്ര ക്ഷീണം കാരണം ഞാൻ കാറിൽ ഇരുന്നു ഉറങ്ങി വീട് എത്തിയതും കിടന്നതും ഒന്നും ഓർമ ഇല്ല

രാവിലെ ചായയും ആയി അമ്മ വന്നു.ചായ കുടിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു ആ കൊച്ചു കൊള്ളാം അടുക്കള പണി ഒക്കെ അറിയാം.നിന്റെ സെലെക്ഷൻ കൊള്ളാം.

അമ്മ ഇങ്ങള് വിചാരിക്കും പോലെ അല്ല ഞാൻ അമ്മയോട് എല്ലാം പറഞ്ഞു.അപ്പോളേക്കും അച്ഛനും വന്നു എന്താ ഇവൻ പറയുന്നേ.അച്ഛനോടും കാര്യം പറഞ്ഞു

അപ്പോളേക്കും അമ്മ പറഞ്ഞു നമുക്ക് വട്ടതറ അച്ഛനോട് പറഞ്ഞു പള്ളിഅനാഥലയത്തിൽ ചേർക്കാം

ഞാൻ ഇടയില്കയറി എന്താ അമ്മ നമുക്ക് അവളെ ഇവിടെ നിർത്താം.
അച്ഛൻ പറഞ്ഞു നീഎന്താ പറയുന്നേ അതൊന്നും ശരി ആവില്ല.
ഞാൻ വീണ്ടും പറഞ്ഞു
അമ്മ യല്ലേ പറയാറുള്ളത് നിനക്ക് പകരം ഒരു പെൺ കൊച്ചാണെങ്കിൽ എത്ര നന്നായി എന്ന് ഇതു ദൈവം തന്നതാ.
കുറെ ബുദ്ധി മുട്ടീട്ട് അവരെ സമ്മതിപ്പിച്ചു.

അപ്പോൾ ആണ് റൂമിനു വെളിയിൽനിന്നും ഒരു തേങ്ങൽ.
അത് അവൾ ആണ് തൊഴുകൈയ്യോടെ നിൽക്കുന്നു അമ്മ അവളെ ചേർത്ത് പിടിച്ചു അവൾ അമ്മയുടെ തോളിൽ തല ചായ്ച്ചു മതിയാവോളം കരഞ്ഞു.

പിന്നീടങ്ങോട് അച്ഛൻ കൊണ്ടുവരുന്ന പലഹാരപൊതികളിൽ ആദ്യം സ്ഥാനം പിടിക്കാനും.അടുക്കളയിൽ ഇരുന്ന് അമ്മയോട് കുശലം പറയാനും, പാദ സരകിലുക്കം കൊണ്ട് ഉറങ്ങി കിടന്നിരുന്ന വീടും ഞങളുടെ മനസ്സും ഉണർത്താനും, അമ്പലപറമ്പിൽ വായനോക്കി നടക്കുമ്പോൾ തലക്കിട്ടുകിഴുക്കാനും അങ്ങിനെ ഞങ്ങളുടെ ലോകം അവളിലേക്ക് ചുരുങ്ങുകയായിരുന്നു

ജന്മം കൊണ്ട് ഞങ്ങളുടെ ആരും അല്ലാത്തവൾ, കർമം കൊണ്ട് ഞങ്ങൾക്ക് എല്ലാം ആയവൾ ഞങ്ങളുടെ മാളുട്ടി

ഇന്നലെ മറ്റൊരുത്തന്റെ കൈപിടിച്ചു അവൾ ഈ പടി ഇറങ്ങുമ്പോൾ തകർന്നുപോയത് ഞങ്ങളുടെ മൂന്നുഹൃദയങ്ങൾ ആയിരുന്നു…

രചന :ശ്രിധിൻ ശ്രീധർ…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Hosted By Wordpress Clusters